Thursday, November 4, 2010

സാന്ത്വനം തേടി....

കാലം
കരിന്തിരി കത്തിച്ച-
പ്രത്യയ ശാസ്ത്രങ്ങള്‍;
തകര്‍ന്നടിഞ്ഞ
മനുഷ്യത്വം;
ഇവര്‍ക്കുമേല്‍ 
മഹിഷാസുരതാണ്ഡവം.
കണ്ണും കാതും
എനിക്ക് നേരെ തിരിയുന്നു-
ഞാന്‍ യവനികയത്രേ!
ഇത്ര കാലം 
ഇവര്‍ക്ക് സൗരഭ്യത്തിന്‍റെ
മേലങ്കി നല്‍കി
അമ്മയുടെ വാത്സല്യം 
നല്‍കി
ഞാന്‍ 
സ്നേഹിച്ചു.
തളര്‍ച്ച കാലുകളെ
ബന്ധിച്ചു.
ഹൃദയം 
മുറിക്കുന്ന വേദനയോടെ
എന്‍റെ രോദനത്തിന്   കുറുകെ
എന്നെ മറയാക്കി
ക്രൂരതകള്‍ അരങ്ങു
വാഴുന്നു.
എന്നില്‍ നിന്നും ഊറ്റി കുടിച്ച
മുലപ്പാലിനിന്നു
കയ്പ്പാണത്രേ !    
കീറി മുറിക്കപ്പെട്ട
വസ്ത്രങ്ങളുമായി
വേച്ചു വേച്ചു
എന്‍റെ മകള്‍
മകന് നേരെ 
കയര്‍ത്തപ്പോള്‍
പാപഭാരത്തി ന്‍റെ 
ഒരു തുള്ളി കണ്ണുനീര്‍
അവനില്‍ നിന്നെന്തേ
ഉതിരാന്‍ വൈകുന്നത്?
മകളുടെ 
ശരീരത്തിന് മുന്നില്‍
കത്തിച്ചു വെച്ച
മെഴുകുതിരി
ഈ യവനികയെ 
നശിപ്പിക്കുന്നു.
അതെ-
ഈ യവനിക ഉരുകുകയാണ്.
നശിക്കാനുറച്ച ഒരു പിടി
മക്കളെ നല്‍കിയ
പാപഭാരത്തില്‍
മനം നൊന്തു
സ്വയം അലിഞ്ഞു തീരുന്ന  
എനിക്ക് നേരെ
ഒരിറ്റു സാന്ത്വനം
നല്‍കാന്‍ 
നിങ്ങള്‍ക്കു കഴിയുമോ?

Sunday, October 31, 2010

സ്വപ്‌നങ്ങള്‍ കഥ പറയുമ്പോള്‍....

വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സൃഷ്ടിയുടെ പിന്നാമ്പുറ യാത്രകളില്‍ പരാജയം തീര്‍ച്ചയാണ്. അത് വിജയത്തിന്‍റെമുന്നോടിയെന്ന ആപ്ത വാക്യത്തെ സാധൂകരിച്ചു തീരാറായ മഷി പെന്നില്‍ ഒരു തുള്ളി മഷി നിറച്ചു എന്‍റെ പ്രയാണം തുടങ്ങട്ടെ......
എന്‍റെ സൃഷ്ടിയുടെ അകത്തളങ്ങളില്‍ എന്നെ കൂടാതെ ഒരാള്‍ കൂടിയുണ്ട്... എന്‍റെ സ്വപ്‌നങ്ങള്‍....ഈ തൂലികയിലൂടെ എങ്ങനെ മഷി ഒഴുകണമെന്നത് വരെ എന്നെ പഠിപ്പിച്ച എന്‍റെ വഴി കാട്ടി...ഏതൊരു യവനികക്കുള്ളില്‍ എന്നെ നോക്കി കണ്ണിറുക്കുന്നവന്‍, ശകാരിക്കുന്നവന്‍, ചിലപ്പോള്‍ പരിഹസിക്കുന്നവന്‍....യാഥാര്‍ത്ഥ്യങ്ങളുടെ പുകചിലുകളില്‍ വിയര്‍ക്കുമ്പോള്‍ എന്നെ മിഥ്യയുടെ മായലോകത്തേക്കു കൈ പിടിച്ചു കൊണ്ട് പോയി സുഖശീതളിമയില്‍ എന്നെ കുറിച്ച് പഠിപ്പിക്കുന്നവന്‍......അത് കൊണ്ടായിരിക്കാം ഈ തൂലിക ഇപ്പോള്‍ ചലിച്ചു കൊണ്ടിരിക്കുന്നത്..
അമ്മിഞ്ഞ പാലിന്‍റെ മാധുര്യവും,അച്ഛന്‍റെ വാത്സല്യത്തിന്‍റെ കുളിര്‍മയും,ഏട്ടന്‍റെ പിന്തുണയും-ഇപ്പോള്‍ എന്‍റെ പ്രണയിനിയുടെ ചുടു ചുമ്പനം വരെ എന്നിലേക്ക്‌ പകര്‍ന്നത് ഈ സ്വപ്നങ്ങളാണ്..
നിദ്രയിലൂടെ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാര്‍ത്ഥ്യളിലെക്കുമുള്ള പ്രയാണം ഇതു വരെ എന്നെ നിരാശപെടുതിയിട്ടില്ല.അതില്‍ അതിശയോക്തിയോ നാടകിയതയോ ഉണ്ടായിരുന്നില്ല.ദൈവികമായ സാന്നിധ്യം പോലെ ഏകാന്തതയുടെ തടവറയില്‍ നിന്നെന്നെ നിദ്രയെന്ന മായികലോകത്തേക്ക്‌ കൂട്ടികൊണ്ടുപോയി നാളെയുടെ പ്രതിരൂപങ്ങളെ എനിക്കുമുന്നില്‍ അവതരിപ്പിക്കുന്ന എന്‍റെ സ്വപ്നങ്ങളെ ഞാന്‍ പ്രണയിക്കുന്നു,വിശ്വസിക്കുന്നു,സ്നേഹിക്കുന്നു....
ഞാന്‍ കണ്ണുകളടക്കുകയാണ്....നിദ്രയുടെ അകത്തളങ്ങളില്‍ എന്നെ പുണരുന്ന എന്‍റെ സ്വപ്നങ്ങള്‍ക്കായ്‌ ,,,എന്‍റെ പ്രണയിനിക്കായ്,,,

"തീരാറായ മഷി പെന്നിന്‍റെ ഗദ്ഗദമെന്നോണം, ഇറ്റിറ്റു വീഴുന്ന അക്ഷരങ്ങളില്‍ നിന്നെന്നെ ഉണര്‍ത്തിയത് കിഴക്കെ ജനല്പാളികളിലൂടെ എന്നെ നോക്കി കണ്ണിക്കിയ കൊള്ളിയാനാണ്.ഒരു ചെറുകാറ്റിന്‍റെ തലോടല്‍ എനിക്ക് വെളിച്ചം നല്‍കിയിരുന്ന ചിമ്മിനിവിളക്കിനെ ഊതിക്കെടുതിയപ്പോള്‍ എന്നെ നോക്കി കണ്ണിറുക്കുന്ന വെള്ളിവെളിച്ചതിന്‍റെ മനോഹാരിതയില്‍ ഞാന്‍ കണ്ണുകളുയര്‍ത്തി. രണ്ടര വയസ്സുകാരന്‍റെ പുഞ്ചിരിയുടെ നിഷ്കളങ്കതയില്‍ നിന്ന് ഭീകര സത്വത്തിന്‍റെ ഭയനകതയിലേക്ക് ഉള്ള പ്രകൃതിയുടെ പ്രയാണം എന്നിലൂടെ കടന്നു പോയി.. ഏതോ ഒരു നിമിഷത്തില്‍ എന്നില്‍ നിന്ന് ഉണര്‍ന്ന ഭയപ്പാടിന്‍റെ ഉള്‍വിളിയില്‍ തെളിഞ്ഞ വെള്ളിവെളിച്ചത്തില്‍ എനിക്ക് നേരെ പാഞ്ഞടുക്കുന്ന നിഴല്‍ രൂപത്തില്‍ തെളിയുന്നത് ഞാന്‍ തന്നെ എന്ന്‌ തിരിച്ചറിയുന്നു . ചുവന്ന ചുണ്ടുകളില്‍ ചോരക്കറ പുരണ്ടിരിക്കുന്നു .ചീകിയോതുക്കിയിടുന്ന മുടിയിഴകള്‍ താളം തെറ്റി കിടക്കുന്നു.എന്‍റെ നെഞ്ചിനുള്ളില്‍ കിടന്നു പിടക്കുന ഹൃദയ താളത്തിന്‍റെ ഭീകരതക്കപ്പുറം ഏതോ ഒരു വേലിയേററതിന്‍റെ ചടുലത ഞാന്‍ അറിയുന്നു.എനിക്ക് നേരെ കൈകളുയര്‍ത്തി വരുന്ന എന്‍റെ പ്രതിരൂപത്തിന് വാത്സല്യത്തിന്‍റെ,കുളിര്‍മയുടെയോ,ചുംബനതിന്‍റെ മധുരമില്ല;മറിച്ചു അജ്ഞാതമായ ഏതോ ഒരു വികാരത്തിന്‍റെ തീക്ഷ്ണത മാത്രമായിരുന്നു "

എന്നെ പുണര്‍ന്നു കിടന്നിരുന്ന സെല്ലുലാര്‍ ഫോണില്‍ നിന്നുയര്‍ന്ന മധുര സംഗീതത്തെ ഒരു ഞെട്ടലോടെ ആണ് ഞാന്‍ വരവേറ്റത്. നിദ്ര നല്‍കിയ ആലസ്യം അന്യമായതിനപ്പുറം കൈ വെടിയാത്ത കിനാവിന്‍റെ ഭീകരതയില്‍ സ്വയം ചികയാന്‍ ഞാന്‍ പര്യപ്തനാണ്.കാരണം എനിക്കീ ജീവിതവും ,പ്രണയവും,തൂലികയും, എല്ലാം നല്‍കിയത് ഈ സ്വപ്നങ്ങളാണ്. എങ്കിലും ഇതെന്നെ ഇന്നു ഭയപ്പെടുത്തുന്നു. എന്നിലേക്ക്‌ പാഞ്ഞടുക്കുന്ന പ്രതിരൂപത്തിന്‍റെ ഭയാനക മുഖം എന്തെന്ന് ഞാനറിയുന്നില്ല..കണ്ടിട്ടില്ല,എനിക്കിഷ്ടമല്ല. എന്നാലും എനിക്കറിയാം എന്‍റെ സ്വപ്‌നങ്ങള്‍ എന്നെ കബളിപ്പിക്കാറില്ല .. അതിന്റെ പിന്നാമ്പുറങ്ങളില്‍ എവിടെയോ ഞാനുണ്ട്.....അത് യാഥാര്‍ത്ഥ്യമാവും.....ഞാന്‍ പോലുമിഷ്ടപ്പെടാത്ത ഒരു യാഥാര്‍ത്ഥ്യം .....

Saturday, July 10, 2010

ഒരമ്മക്ക് വേണ്ടി.....

ഇതൊരമ്മക്ക്
വേണ്ടിയാണ്-
കണ്‍ മുന്നില്‍
അടര്‍ന്നു വീണ
മകന്റെ കൈപ്പത്തിക്കു
മുന്നില്‍
തളര്‍ന്നു പോയ
ഒരമ്മക്ക് വേണ്ടി.....
സ്വയം പകര്‍ന്ന
രക്തത്തുള്ളികള്‍
മുഖത്തേക്ക്
തെറിച്ചപ്പോള്‍
വിറങ്ങലിച്ച
ഒരു മാതൃ ഹൃദയം
ഒരധ്യാപകന്റെ
തൂലികയില്‍ നിന്നുമുതിര്‍ന്ന
തിക്താക്ഷരങ്ങള്‍ക്ക്
പകരം നല്‍കിയ
വില...
ഇനിയെന്ത്?
ഒടുവില്‍
ആര്‍ക്കും
ഒന്നുമറിയില്ല
അമ്മയുടെ
കൈയില്‍ തൂങ്ങി
പിച്ച വെക്കാന്‍ പഠിച്ച
ബാല്യം
നമുക്കുമുണ്ടായിരുന്നു
കൂടെ
ഒരു കറുത്ത
സ്ലേറ്റില്‍
ആദ്യാക്ഷരങ്ങള്‍
കുറിച്ച
അറിവും
ഇതില്‍ പരം
ഒന്ന് കൂടി നിങ്ങള്‍
അറിഞ്ഞെക്കാം
കുത്തി വെക്കുന്ന
തീവ്ര വികാരത്തിന്റെ
കറുപ്പ് നിറം
പണ്ട്
അസ്നയെന്ന
പിഞ്ചു ബാലികയുടെ
ഇളം കാലുകള്‍
ചിതറിയപ്പോള്‍
തകര്‍ന്നു പോയ
മാതൃ ഹൃദയത്തിന്റെ
കണ്ണുനീരിന്റെ
പതര്‍ച്ചയില്‍
സ്വയം
ആശ്വസിച്ചു
-ഇനി
ഉണ്ടാകില്ല-
ഞാന്‍ കണ്ണുകളടച്ചു
ഒരുപാട്
പ്രാര്‍ഥനയോടെ
വീണ്ടും വീണ്ടുമുയരുന്ന
പടയോരുക്കങ്ങള്‍
കണ്ടില്ലെന്നു
നടിച്ചു
കാതുകള്‍
പൊത്തി-
ആ ശബ്ദം
കേള്‍ക്കാതിരിക്കാന്‍.
ഇനി വയ്യ,
ജന്മം നല്‍കിയ
ഒരു പാവം അമ്മയുടെ
നിസ്സഹായതയില്‍
സ്വയം മറന്നിരിക്കാന്‍,

കണ്ണുനീരിന്റെ വില
അറിയാതിരിക്കാന്‍.
ചിന്ത
നഷ്ടപ്പെട്ട
ഹൃദയത്തില്‍ നിന്നുതിരുന്ന
രക്തം
ചുവപ്പല്ലെന്നറിയാത്ത
പുതിയ
മാനവ രാശിയോടോരപെക്ഷ
ഇനിയും വീഴ്തരുതെ
ഒരു മാതൃ ഹൃദയത്തിന്‍
തേങ്ങലുകള്‍
ഈ പവിത്ര ഭൂമിയില്‍..

Sunday, July 4, 2010

Missed Call......




ഇതൊരു കവിതയല്ല....
മറിച്ചു
ഇന്നു
പുണരാന്‍ വൈകിയ
സെല്ലുലാര്‍ ഫോണ്‍
എന്നോട് പറയാന്‍
ശ്രമിക്കുന്നത്....
ഒരു പക്ഷെ-
ഓര്‍മകളാവം
ഓര്‍മപ്പെടുത്തലാവാം
പ്രണയമാകാം
പ്രണയനൊമ്പരമാകം
നഷ്ട സ്വപ്നങ്ങളോ
തീവ്ര വിരഹമോ ആകാം

missed call -1
ആത്മ സുഹൃത്തിന്‍റെ മൊബൈല്‍ നമ്പര്‍
സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍
വിടര്‍ന്ന പുഞ്ചിരിക്കു
ക്യാമ്പസ്സിന്‍റെ
പഴയ സുഗന്ധമുണ്ടായിരുന്നു
വികൃതികലുണ്ടായിരുന്നു
പ്രണയവും
പ്രണയ നൊമ്പരവും
അറിയാതെ ഒരു പുഞ്ചിരി
വിടര്‍ത്തി അത് മാഞ്ഞു പോയി

missed call -2
വിഷുവെന്നു
വിളിച്ചറിയിക്കാന്‍ പാട് പെട്ട
എന്‍റെ അമ്മയുടെ
കൈ നീട്ടത്തിന്‍റെ മധുരം ഞാന്‍
അറിയുന്നു
കൂടെ
ഒരു സ്നേഹ
ചുംബനവും

missed call -3
കത്തുന്ന പ്രണയം
ശിരസ്സു പിളര്‍ക്കുന്ന
സുഹൃത്തിന്‍റെ പ്രണയ
സാക്ഷാത്കാരത്തിന്‍റെ
സമ്മാനം
(അതോ ഒരു ഓര്‍മപെടുത്തലോ )

missed call -4
നഷ്ട പ്രണയത്തിന്‍റെ
വിങ്ങലുകള്‍,കൂരമ്പുകള്‍
തുളച്ചു കയറിയ
മനസ്സില്‍,
അസ്വസ്ഥമായ എന്‍
സുഹൃദ് ഹൃദയം
ഒരിറ്റു ആശ്വസത്തിനായ് കൊതിച്ച്‌
മനസ്സിന്‍റെ കണ്ണുനീര്‍ ഞാന്‍
അറിയുന്നു.

missed call -5
ഉത്തരേന്ത്യയിലെ
സഹപാഠിയുടെ
MTECH പ്രവേശനത്തിന്‍റെ
വിജയാഘോഷമാവാം
ഇതു---
കൂടെ
ഒരല്‍പം
നഷ്ടബോധവും

missed call -6
മേട മാസത്തിലെ
വേനല്‍ മഴയില്‍
കുതിര്‍ന്ന പുതുമണ്ണിന്‍റെ
ഗന്ധം
ഞാന്‍ അറിയ്ന്നു
മുത്തശ്ശിയുടെ വീട്ടിലെ
ആ പഴയ നമ്പര്‍
കൂടെ ഒരുപാടോര്‍മകളും

ഇനി ഒരിറ്റു കണ്ണുനീര്‍
എന്തിന്നെന്നറിയാമോ?
കാത്തിരിപ്പിന്‍റെ
തീവ്രതയ്ക്ക് അതീതമായ്
എന്നും പ്രതീക്ഷിക്കുന്ന
ഈ നയനങ്ങള്‍ പരതുന്ന
ഒരു നമ്പര്‍
ഇതിലില്ല
ഞാന്‍ ഏല്‍പ്പിച്ചു
പോയ
എന്‍ ഹൃദയ തുടിപ്പുകള്‍
എനിക്ക് പകരേണ്ട
ഒരേ ഒരു
നമ്പര്‍...............................

ആമുഖം

എല്ലാവരും പറയുന്നു -"ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്------"
എന്നാല്‍ നമുക്കും നോക്കാം ഒരു കൈ അല്ലെ....?